Thursday, May 26, 2011

work @ office

രാവിലെ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ വന്നിരുന്ന് ഓഫീസ് മെയില്‍ പോലും തുറക്കാതെ പതിവുപോലെ ബുക്മാര്‍ക്ക് ചെയ്തുവച്ചിരിക്കുന്ന ഫേസ്‍ബുക്ക് പേജ് എടുത്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ എറര്‍! റിക്വസ്റ്റഡ് യുആര്‍എല്‍ കുഡ് നോട്ട് ബി റിട്രീവ്ഡ്...ബ്ലോക്ക്ഡ് ബൈ ഫയര്‍വാള്‍ ഈ സന്ദേശം കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തിച്ചുപോകും. തലേന്ന് വൈകുന്നേരം വരെ കയറിയിറങ്ങിയ ഈ ഫേസ്‍ബുക്ക് ആരാണ് ബ്ലോക്ക് ചെയ്തതെന്നാവും അടുത്ത ചിന്ത.

ഇത്തരം ഒരു അനുഭവം ഉണ്ടാവുന്നെങ്കില്‍ സംശയിക്കേണ്ട, ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ കുറയുന്നു, ഇന്റര്‍നെറ്റ് എന്ന അനന്തമായ സാധ്യതയ്ക്കുള്ളിലെ മറ്റൊരു സാധ്യതയായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ എവിടെയോ നിങ്ങളുടെ ശ്രദ്ധ കുരുങ്ങിക്കിടക്കുന്നു.

അപ്പോള്‍പ്പിന്നെ നിങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ മേലധികാരികള്‍ക്ക് ഒരൊറ്റവഴിയേയുള്ളു നിങ്ങളുടെ ഇഷ്ടസൈറ്റ് ബ്ലോക്ക് ചെയ്യുക. പണിയെടുക്കുന്നതിന് പകരം സാമൂഹിക ബന്ധങ്ങളുണ്ടാക്കാനും മെയിന്റെയിന്‍ ചെയ്യാനും മാത്രമായി ഇറങ്ങിത്തിരിച്ചാല്‍ പാവം മേലധികാരികള്‍ ഇതല്ലാതെ പിന്നെ എന്തുചെയ്യും.

സാങ്കേതികവിദ്യ-ബിസിനസ് മേഖലയില്‍ ഇതൊരു വലിയ പ്രശ്‌നമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വില്ലന്മാരാകുന്നത് പ്രധാനമായും ഫേസ്‍ബുക്കും ട്വിറ്ററുമാണത്രേ. തൊഴില്‍സമയത്ത് ഇത്തരം സൈറ്റുകളില്‍ സമയം ചെലവിടുന്നവരുടെ എണ്ണം കൂടിക്കൂടിവരുകയാണെന്നാണ് റിപ്പോര്‍്ട്ടുകള്‍.

ഇതുസംബന്ധിച്ച് സാഷ്യല്‍ ഇമെയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഹാര്‍മണ്‍ ഒരു സര്‍വ്വേ നടത്തി, ഇതില്‍ കണ്ടെത്തിയതും സ്ഥാപനങ്ങളുടെ മേധാവികളെ ഞെട്ടിപ്പിച്ചേയ്ക്കാവുന്ന വിവരങ്ങളാണ്. പലേടത്തും ജീവനക്കാരുടെ ഉല്‍പാദനക്ഷമത കുറയുകയാണത്രേ. തൊഴില്‍സമയം മുഴുവന്‍ സോഷ്യല്‍ സൈറ്റുകള്‍ അപഹരിക്കുന്നുവെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

പലകമ്പനികളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ട്വിറ്ററും ഫേസ്ബുക്കുമെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ കമ്പനിയുടെ അക്കൗണ്ട് എന്നതിനപ്പുറത്ത് സ്വന്തം അക്കൗണ്ടുകള്‍ നോക്കിനടത്തുന്നതിലാണത്രേ ജീവനക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം.

നേരത്തെ പ്രശസ്ത ഐടി കമ്പനിയായ ഐബിഎം നടത്തിയ ഒരു പഠനത്തിലും തങ്ങളുടെ ഓഫീസുകളില്‍ ഫേസ്ബുക്ക് ദുരുപയോഗം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ സൈറ്റുകളില്‍ ആകൃഷ്ടരായി ജീവക്കാര്‍ ജോലിയില്‍ നിന്ന് അകന്നുപോകുന്നതുവഴി പ്രതിവര്‍ഷം 10375 ഡോളര്‍ ഓരോ ജീവനക്കാരനും നഷ്ടപ്പെടുത്തുന്നതായാണ് കണക്ക്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതു കഴിഞ്ഞാല്‍ തൊട്ടടുത്തതായി നില്‍ക്കുന്ന വലിയ വില്ലന്‍ സ്വകാര്യ മെയില്‍ അക്കൗണ്ടുകളാണ്. സ്വന്തം ഇമെയിലുകള്‍ നോക്കിയും ചാറ്റുചെയ്തും സമയം പാഴാക്കുന്നത് 23ശതമാനത്തോളം ജീവനക്കാരാണത്രേ.

അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ആയിരത്തോളം ജീവനക്കാര്‍ക്കിടയിലാണ് ഹാര്‍മണ്‍ പഠനം നടത്തിയത്. എന്തായാലും ഈ വിവരം അറിഞ്ഞ് കമ്പനി ഉടമകള്‍ വെറുതെയിരിക്കുമെന്ന് വിചാരിക്കേണ്ട. ഇന്റര്‍നെറ്റിലെ ചുറ്റിത്തിരിയല്‍ അവസാനിപ്പിച്ച് പണിയില്‍ ശ്രദ്ധചെലുത്തുന്നതായിരിക്കും തൊഴില്‍ സുരക്ഷയ്ക്ക് നല്ലത്.

No comments:

Post a Comment